ബാല്യകാലസഖി
“ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയെടുത്ത ഒരേടാണ് . വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു “.
ബാല്യകാലസഖി വായിച്ചു കഴിയുമ്പോൾ മജീദും സുഹറയും നമ്മുക്ക് പരിചിതരായ ആരൊക്കെയാണെന്ന് തോന്നിപ്പോവും .എന്തൊരു വിധിയാണവരുടേതെന്ന് ചിന്തിച്ചു പോവും . ബഷീറിന്റെ തന്നെ അനുഭവങ്ങളുണ്ടെന്ന് അറിയുമ്പോൾ അറിയാതെ കണ്ണ് നിറയും .
മജീദിന്റെയും സുഹ്റയുടെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും , വിരഹത്തിന്റെയും , നഷ്ട്ടപെടലിന്റെയുമൊക്കെ കഥയാണ് ബാല്യകാലസഖി. ബാല്യകാലംമുതല്ക്കുതന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നുവെങ്കിലും അതിനുമുൻപ് അവർ ശത്രുക്കളായിരുന്നു . സുഹ്‌റക്ക് 7 ഉം മജീദിന് 9 ഉം വയസുള്ളപ്പോൾ സുഹറയുടെ വീടിനടുത്തുള്ള തൈമാവിൽനിന്ന് മാങ്ങ പഴുത്തു വീണു തുടങ്ങി .എന്നാൽ ഒന്നും തന്നെ അവൾക്കു കിട്ടിയിരുന്നില്ല . മാമ്പഴം വീഴുന്നതും കേട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അത് മജീദ് എടുത്ത് തിന്നിടുണ്ടാവും . അവൾ ചോദിക്കുമ്പോൾ അവളെ കളിയാക്കുകയും ഭയപ്പെടുത്തുകയും ചെയ്യും .അങ്ങനെയിരിക്കെ ഒരു ദിവസം മാങ്ങ വീഴുന്ന ശബ്ദം കേട്ട് ഓടിച്ചെന്ന സുഹ്‌റക്ക് കിട്ടിയത് വെള്ളക്ക ആയിരുന്നു . തനിക്കു പറ്റിയ അമളി ആരെങ്കിലും കണ്ടു കാണുമോ എന്നു നോക്കിയപ്പഴാണ് മജീദിനെ കാണുന്നത് . അവൻ അവളെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു . പണക്കാരനായ തടി കച്ചവടക്കാരന്റെ മകനെ വെറുമൊരു അടക്ക കച്ചവടക്കാരന്റെ മകൾ ഭയപെടാത്തതിൽ അവനു ദേഷ്യം വരുന്നു . അവളോട് ദേഷ്യപ്പെട്ട് പേര് ചോദിക്കുന്നു . എന്നാൽ തന്റെ ഉമ്മയോ ഉപ്പയോ തന്നെ ഇത് വരെ “നീ ” എന്നോ “എടി ” എന്നോ വിളിച്ചിട്ടില്ലാത്ത സുഹ്‌റക്ക് ദേഷ്യം വരികയും അവൾ ഇടതു കയ്യിലെ പാരപോലുള്ള നഖങ്ങള് കൊണ്ട് മജീദിന്റെ കയ്യിൽ ശക്തിയോടെ മാന്തുന്നു .ഇതായിരുന്നു ശത്രുതയുടെ തുടക്കം.
സുഹ്‌റയെ കളിയാക്കാൻ പലതും മജീദ് പറഞ്ഞുവെങ്കിലും അതൊന്നും സുഹ്‌റയിൽ ഒരു കൂസലുമുണ്ടാക്കിയില്ല . എന്നാൽ മാവിൽ കയറാൻ അറിയില്ലല്ലോ എന്ന പറയുമ്പോൾ അതൊരു പോരായ്മയായി സുഹ്‌റ കണക്കാക്കുന്നു . അതൊരു പതിയ അറിയാണല്ലോ !! മാവിൽ കയറിയ മജീദ്‌നോട്
” ചേർക്ക , ആ മുയ്ത്തത് രണ്ടും മൂന്നും കണ്ടത് ഞാനാ ‘ എന്ന സുഹ്‌റ പറഞ്ഞുവെങ്കിലും മജീദ് മിണ്ടിയില്ല
സുഹ്‌റക്ക് മുമ്പിൽ ജയിക്കാൻ വേണ്ടി ഉറുമ്പുകളെ വകവെക്കാതെ മാവിൽ വലിഞ്ഞു കയറുന്നു . സുഹ്‌റ കണ്ടു വെച്ച മാങ്ങയും സ്വന്തമാക്കുന്നു . സുഹ്‌റയെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞുവെങ്കിലും മാമ്പഴം സുഹ്‌റക്ക് തന്നെ കൊടുക്കുന്നു .
” ബെണെങ്കിൽ ഇനിം ഞാ മ്പറിചു തരാം ” എന്ന് മജീദ് പറയുമ്പോൾ സുഹറയുടെ ഹൃദയം അലിഞ്ഞു പോവുന്നു .മജീദിനോടുള്ള സമീപനം തന്നെ മാറുന്നു. ഇങ്ങനെയാണ് അവരുടെ സൗഹൃദം ആരംഭിക്കുന്നത് . അതിന് ശേഷം അവർ അടുത്ത സുഹൃത്തുക്കളാവുന്നു , അറബി കഥയിലെ രാജകുമാരനും രാജകുമാരിയും ആവുന്നു .
കണക്കിൽ “മണ്ടശിരോമണി ” യായിരുന്ന മജീദിനോട് ഒരിക്കൽ അധ്യാപകൻ ചോദിച്ചു ഒന്നും ഒന്നും എത്ര??
രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നത്പോലെ രണ്ട് ഒന്നുകൾ ചേർന്ന് ഒരു വലിയ ഒന്നായി തീരുമെന്ന. അങ്ങനെയാണ് ” ഇമ്മിണി വെല്യ ഒന്ന്” ഉണ്ടാവുന്നത് .
സുഹറയും മജീദും വളർന്നു അതോടപ്പം അവരുടെ മനസും വളർന്നു സൗഹൃദം പ്രണയമായി വളർന്നു.
മജീദ് പട്ടണത്തിൽ പോയി പഠിക്കാൻ തുടങ്ങിയെങ്കിലും ഉപ്പയുടെ മരണശേഷം സുഹ്‌റക്ക് മുൻപോട്ട് പഠിക്കാൻ സാധിച്ചില്ല . സുഹ്‌റ ഒരു യുവതിയും മജീദ് ഒരു പൊടിമീശക്കാരൻ യുവാവുമായി.
ബാപ്പയുംമായി കലഹിച്ചു നാടുവിട്ട മജീദ് പല പല ദേശങ്ങൾ അലയുന്നു ഓരോരോ ജോലികൾ ചെയുന്നു അതിനിടയിൽ വീട്ടുകാരുമായി യാതൊരു അടുപ്പവും ഉണ്ടാവുന്നില്ല . വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വരുമ്പോൾ മജീദ് കാണുന്നത് വേദനാജനകമായ കാഴ്ചയായിരുന്നു .സുഹ്‌റ മറ്റാരാളുടെ ഭാര്യയായിരിക്കുന്നു , മാതാപിതാക്കൾ വൃദ്ധരായിരിക്കുന്നു ,സ്വത്തുക്കളെല്ലാം നഷ്ട്ടപ്പെട്ട് വിവാഹ പ്രായമായ സഹോദരി മാർ , ഉണ്ണാനില്ലാത്തവർ , ഉടുക്കാനില്ലാത്തവർ , കിടപ്പാടം ഇല്ലാത്തവർ , അങ്ങനെ ദാരിദ്ര്യം അവരെ ആകെ ഉലച്ചിരുന്നു . സുഹ്‌റയെക്കുറിച്ചുള്ള ഓർമകളും നഷ്ടബോധവും മജീദിനെ അലട്ടിക്കൊണ്ടിരുന്നു വര്ഷങ്ങള്ക്കു ശേഷം സുഹ്‌റയെ കാണുമ്പോൾ സുഹ്‌റ ആകെ മാറിപോയിരുന്നു . കവിളൊക്കെ ഒട്ടി , ആകെ വിളർത് അങ്ങനെ . സുഹറയുടെ വിവാഹജീവിതം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു .മജീദിനെ വീണ്ടും കണ്ടപ്പോൾ സുഹറയുടെ ഉള്ളിലൊരു വെളിച്ചം വെക്കുന്നു . സുഹ്‌റയെ തന്റെ ജീവിതത്തിലേക്ക് മജീദ് ക്ഷണിക്കുന്നു . തന്റെ കഷ്ടപാടുകൾ മാറ്റാനും സുഹ്‌റയെ സ്വന്തമാക്കാനും നാടുവിടുന്നു മജീദിന് ഒരപകടം സംഭവിക്കുന്നു . അതിൽ വലതുകാൽ നഷ്ട്ടപെട്ട മജീദിന് പിന്നീട് ജോലി ചെയ്യാൻ സാധിക്കാതെ വരുന്നു എന്നാൽ ഈ വിവരമൊന്നും വീട്ടുകാരെ അറിയിക്കാതെ ഹോട്ടലിൽ എച്ചിൽ പത്രങ്ങൾ കഴുകുന്ന ജോലി കണ്ടുപിടിച്ച മജീദ് വീട്ടിലേക്ക് പണം അയക്കുന്നു . അങ്ങനെയിരിക്കെ വീട്ടിൽനിന്നു വന്ന കത്തിൽ നിന്ന് സുഹ്‌റ മരിച്ചതായി അറിയുന്നു . പ്രപഞ്ചം നിഞ്ചലമായതുപോലെ മജീദിന് തോന്നു . അവസാനമായി സുഹറയോട് യാത്ര പറഞ്ഞിറങ്ങിയത് മജീദിന് ഓർമ്മവരുന്നു . ആ ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് എന്തായിരിക്കും ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത് ??!!
കഥയിങ്ങനെ അവസാനിക്കുമ്പോൾ വായനക്കാരന്റെ മനസിൽ ഒരു നീറ്റലാണ് ബാല്യകാലസഖി സമ്മാനിക്കുന്നത് .എങ്ങനെയാണ് കരയാതിരിക്കുക്ക .നഷ്ട്ടപെട്ട പ്രണയവും വിരഹവും വേദനയുമില്ല ഒരു നീറ്റലായി മനസിലങ്ങനെ നില്കുന്നു . അവരൊന്ന് ഒന്നിച്ചിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ച പോവും .ജീവിതത്തെ ഇത്ര തീവ്രതയോടെ എഴുതിവെക്കാൻ ബഷീറിനെല്ലാതെ ആർക്കാണ് സാധിക്കുക . ബാല്യകാലസഖിയും അതുപോലെയാണ് . ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട് .